ചലച്ചിത്ര നിര്‍മ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു

കോട്ടയം: പ്രശസ്ത നിര്‍മാതാവും ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റും സെഞ്ച്വറി ഫിലിംസ് ഉടമയുമായ സെഞ്ച്വറി രാജു മാത്യു അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1982ല്‍ റിലീസ് ചെയ്ത ബാലചന്ദ്രമേനോന്റെ ‘കേള്‍ക്കാത്ത ശബ്ദം’ എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറിയെന്ന പേര് വെള്ളിത്തിരയില്‍ ആദ്യമായി തെളിഞ്ഞത്. പിന്നീട് കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്‌നേഹം, തന്മാത്ര തുടങ്ങിയ നിരവധി ചിത്രങ്ങള്‍ സെഞ്ച്വറിയില്‍ നിന്നു പുറത്തുവന്നു.

ഫഹദ് ഫാസില്‍ ചിത്രമായ ‘അതിരനാണ്’ അവസാനമായി നിര്‍മ്മിച്ച ചിത്രം. അദ്ദേഹത്തിന്റെ 45ാമത്തെ ചിത്രമായിരുന്നു അത്. മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററില്‍ വിതരണത്തിന് എത്തിച്ച ചിത്രങ്ങള്‍. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞല്‍ദോ’യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്.

പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കള്‍: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ.ശവസംസ്‌കാരം പിന്നീട്.

Top