പത്തുവയസുകാരി വൈഗയെ അച്ഛന്‍ സനു മോഹന്‍ കൊലപ്പെടത്തിയ കേസില്‍ വിധി നാളെ

കൊച്ചി: പത്തുവയസുകാരി വൈഗയെ അച്ഛന്‍ സനു മോഹന്‍ കൊലപ്പെടത്തിയ കേസില്‍ വിധി നാളെ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധിയും വിചാരണ കോടതി നാളെത്തന്നെ പ്രഖ്യാപിച്ചേക്കും. 2021 മാര്‍ച്ച് 22നാണ് വൈഗയെ ശ്വാസം മുട്ടിച്ച് അച്ഛന്‍ സനു മോഹന്‍ കൊലപ്പെടുത്തി പുഴയില്‍ ഉപേക്ഷിച്ചത്.

ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്. എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിട്ടു. ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ചു. പ്രതിയായ സനുമോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ കുറ്റസമ്മത മൊഴി. കേസില്‍ 3,400 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നല്‍കിയത്. 98 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സോമന്‍ ആണ് വിചാരണയ്ക്ക് ശേഷം നാളെ വിധി പറയുന്നത്.

Top