വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കിയെന്ന് പറയുന്നത് വിശ്വസിക്കില്ലെന്ന് എം.ടി രമേശ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കിയെന്ന് പറയുന്നത് വിശ്വസിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

രാവിലെ മജിസ്‌ട്രേറ്റ് മൊഴി എടുക്കാന്‍ വന്നിട്ട് സാധിക്കാതെ തിരിച്ചു പോയതാണ്. അതിനെല്ലാവരും സാക്ഷികളാണ്. വേണുഗോപാലന്‍ നായര്‍ മരിക്കുന്നതുവരെ രണ്ട് സഹോദരന്മാരും ഐ.സി.യുവിന്റെ മുന്നിലുണ്ടായിരുന്നുവെന്നും അപ്പോള്‍ രാവിലെ മൊഴി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എപ്പോഴാണ് കൊടുത്തതെന്ന് അറിയണം. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും എം.ടി രമേശ് വ്യക്തമാക്കി.

ഐ.സി.യുവിനുള്ളില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ബി.ജെ.പി വിശ്വസിക്കുകയില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി. സമരപ്പന്തലില്‍ നിരാഹാര സമരം നടത്തുന്ന സി.കെ പത്മനാഭന്റെ മുന്നില്‍ വെച്ച് അഗ്‌നി കൊളുത്തിയപ്പോള്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി. ആശുപത്രിയില്‍ വെച്ച് പറഞ്ഞത് കടകംപള്ളിയും പിണറായി വിജയനും വിശ്വസിച്ചോട്ടെയെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

കുടുംബ പ്രശ്‌നമുള്ളയാള്‍ ശരണം വിളിച്ചു കൊണ്ടാണോ ആത്മഹത്യ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരുടേയും മുന്നില്‍ വെച്ച് ശരണം വിളിച്ച് ഒരാള്‍ മരിച്ചിട്ട് അത് കുടുംബ പ്രശ്‌നമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അവരെ അപമാനിക്കുകയാണെന്നും രമേശ് ആരോപിച്ചു.

Top