വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിനു മുന്നില്‍ ജീവനൊടുക്കിയ വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ലെന്നും കുടുംബം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നവരാണെന്നും കടകംപള്ളി പറഞ്ഞു.

ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞു. ബിജെപിയുടേത് ഭ്രാന്തമായ നിലപാടാണെന്നും ഹര്‍ത്താലിനെതിരെ ജനകീയ മുന്നേറ്റം ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ഥാടകര്‍ പലസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. പിന്നെ എങ്ങനെയാണ് തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്ന് ബിജെപി പറയുന്നതെന്നും മന്ത്രി ചോദിച്ചു.

അതേസമയം ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ പാലക്കാട്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍.

ഇതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിച്ചിരുന്നില്ല. മജിസ്‌ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.

Top