വെഞ്ഞാറമൂട് ഇരട്ടക്കൊല ; പ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ്

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ ഇന്നലെ പിടിയിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ, ഒളിച്ചിരുന്ന മദപുരത്തെ വനത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞു നിലത്ത് വീഴുകയായിരുന്നു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഉണ്ണി. കസ്റ്റഡിയിലായ ഉണ്ണിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ നിന്നും ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. ഒളിവിൽ കഴിയുമ്പോൾ ഭക്ഷണം ലഭിക്കാതെ വന്നതും പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടും എന്ന ഭയവുമാണ് ജീവനൊടുക്കാൻ ശ്രമിക്കാൻ കാരണമെന്ന് ഉണ്ണി പറഞ്ഞതായി പൊലീസ് അറിയിച്ചു.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകളിലേയ്ക്ക് സംഭവത്തിന് മുൻപും ശേഷവുമുണ്ടായ ഫോണ്‍ കോളുകളല്ലാം സൈബര്‍ പോലീസ് സഹായത്തോടെ അന്വേഷണം സംഘം സസൂക്ഷ്മം പരിശോധിച്ചു വരികയാണ്. മുഴുവന്‍ പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. നിലവിൽ എട്ട് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അൻസാർ എന്ന് പ്രതിയെക്കൂടി ഇനി കണ്ടെത്താൻ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top