വെഞ്ഞാറമൂട് സജീവ് വധക്കേസ്; മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കല്‍ നൂറേക്കര്‍ വാഴവിളപൊയ്ക സ്വദേശി സജീവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശികളായ ഉണ്ണി എന്ന ബിജു, സനല്‍ എന്ന സനല്‍ സിങ്, അപ്പി എന്ന മഹേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജുവും സനലും വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്.
2008 ജനുവരി 13 നാണ് കേസിനാപ്ദമായ സംഭവം. അയല്‍വാസിയായ പെണ്‍കുട്ടിയുടെ പ്രണയവിവാഹവുമായി ബന്ധപ്പെട്ട് സജീവിന്റെ അനുജന്‍ സനോജുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടായി.

പ്രതികള്‍ സനോജിനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ കണ്ടത് സജീവിനെയായിരുന്നു. പ്രതികള്‍ സജീവിനെ കമ്പുകൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തലയ്‌ക്കേറ്റ മാരക മുറിവാണ് സജീവിന്റെ മരണത്തിനു കാരണമായത്. സജീവിനെ അടിക്കുന്നതു കണ്ട് ഓടിയെത്തിയ പിതാവ് ശശിയെയും അനുജന്‍ സനോജിനെയും പ്രതികള്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

Top