വെനസ്വേലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദി ഭരണകൂടമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

കാരകാസ്: വെനസ്വേലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദി രാജ്യത്തെ ഭരണകൂടമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. പൗരന്മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

വെനസ്വേലന്‍ സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ നിരത്തി വെച്ചാണ് പല മനുഷ്യാവകാശ അതിക്രമങ്ങളും യു.എന്നിന്റെ മനുഷ്യാവകാശ സംഘടനയായ ആനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് 2015 മുതല്‍ 2017 വരെ 8292 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

2016 ല്‍ മാത്രം 4667 പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചത്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും 12 വയസിനും 29 വയസിനുമിടയിലുള്ളവരാണെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ 87 ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലാണെന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോര്‍ട്ട് പുറത്തു വിടുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ മരണനിരക്ക് 65 ശതമാനം കൂടിയിട്ടുണ്ട്. ശിശു മരണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. സുരക്ഷാ പ്രശ്‌നം മൂലം 2014 ന് ശേഷം മാത്രം വെനസ്വേലയില്‍ നിന്ന് 23 ലക്ഷം പേര്‍ രാജ്യത്തു നിന്നും പലായനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top