Venezuela; Govt imposed restrictions to deal with energy crisis

കാരക്കാസ്: കടുത്ത ഊര്‍ജ പ്രതിസന്ധി നിലനില്‍ക്കുന്ന വെനിസ്വേലയില്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ക്കശമാക്കുന്നു. കൊടുംചൂടിലെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ദേശീയ അടിസ്ഥാന സമയം അരമണിക്കൂര്‍ മുന്നോട്ടാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ആഴ്ചയില്‍ രണ്ടുദിവസം മാത്രമാക്കി ഉത്തരവിറക്കിയതിനു പിന്നാലെയാണ് പുതിയ നടപടി.

എല്‍നിനോ പ്രതിഭാസംമൂലം വരണ്ടുണങ്ങുകയാണ് വെനസ്വേല. രാജ്യത്തെ വൈദ്യുതി ഉല്‍പ്പദനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവനചെയ്യുന്ന അണക്കെട്ടുകള്‍ വറ്റിവരണ്ടു.

വൈദ്യുതി വിതരണത്തിന് റേഷനിങ് സമ്പ്രദായം കൊണ്ടുവന്നിട്ടും പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ രണ്ടുദിവസമാക്കി ചുരുക്കിയിട്ടും ഒരുഫലവുമുണ്ടായില്ല.

ഒടുവില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ജനത്തെ ഉപദേശിച്ച് മടുത്തപ്പോഴാണ് രാജ്യത്തെ ദേശീയ അടിസ്ഥാന സമയം അരമണിക്കൂര്‍ മുന്നോട്ട് തിരിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

വൈദ്യുതി ഉപഭോഗം പരമാവധിയാകുന്ന വൈകുന്നേരങ്ങളില്‍ അരമണിക്കൂര്‍ പകല്‍വെളിച്ചം കിട്ടുമെന്നത് മുന്നില്‍ക്കണ്ടാണ് നടപടി. പുതുക്കിയ സമയക്രമം നിലവില്‍ വന്നു. സര്‍ക്കാര്‍ നല്ലഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മാറ്റത്തോട് കടുത്തവിയോജിപ്പാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

രാജ്യത്തെ മൂന്ന് കോടി ജനങ്ങളെ രൂക്ഷമായി ബാധിച്ചതോടെ വരള്‍ച്ച രാജ്യത്തിന്റെ സാമ്പത്തികമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മരുന്നും ഭക്ഷണവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിടുകയാണ്.

എല്‍നിനോ പ്രതിഭാസവും മഴയുടെ ദൗര്‍ലഭ്യതയുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ആസൂത്രണത്തിലെ അപാകതയാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Top