വെനസ്വേലയിലെ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വെനസ്വേല; വെനസ്വേലയിലെ ഓയില്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. വെനസ്വേലയില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന 41 ശതമാനം എണ്ണയും അമേരിക്കയില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കാനാവാത്ത വിധം അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായാല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് വെനസ്വേലയില്‍ അധികാര കൈമാറ്റത്തിന്‍ നടപടികള്‍ ശക്തമാക്കി അമേരിക്ക എണ്ണ ഇറക്കുമതിക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയടക്കം 21 രാജ്യങ്ങള്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജിവച്ച് പകരം യുവാന്‍ ഗെയ്‌ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് ആഴ്ചകള്‍ക്ക് മുമ്പേ നിലപാടെടുത്തിരുന്നു. അടുത്ത എട്ട് ദിവസത്തിനുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ യുവാന്‍ ഗയ്‌ഡോയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം വെനസ്വേല തള്ളി.

Top