ശശി തരൂരിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

vellapally

കൊച്ചി: ശശി തരൂരിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂരിന്റെ കേരള പര്യടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തരൂര്‍ ആദ്യം പോയത് പള്ളികളിലേക്കാണ്. തന്ത്രപരമായ നീക്കമാണ്. തന്നെ കണ്ടിട്ട് പ്രത്യേക കാര്യമില്ലെന്ന് തരൂരിന് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ ഉയര്‍ച്ചയ്ക്കായാണ് തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളും ഉന്നത സ്ഥാനങ്ങളിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. തന്നെ കണ്ടാല്‍ വലിയ പ്രയോജനമില്ലെന്ന് തരൂരിന് അറിയാമെന്നായിരുന്നു തരൂരുമായി കൂടിക്കാഴ്ച സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. ‘തരൂര്‍ കാണുന്ന റാങ്കിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ റാങ്ക് വളരെ താഴെയാണ്. ആ പള്ളിക്കാരൊക്കെ തന്നെയാണ് റാങ്കില്‍ മുന്നില്‍. ഞാനും ഒരു ‘പള്ളി’യാളെങ്കിലും വെള്ളാപ്പള്ളിയാണല്ലോ. അതുകൊണ്ട് വലിയ കാര്യമില്ല’, അദ്ദേഹം പ്രതികരിച്ചു.

തരൂര്‍ തന്നെ സന്ദര്‍ശിച്ചാലും പിന്തുണ പ്രഖ്യാപിക്കാനാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ‘എസ്എന്‍ഡിപിയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ടവരുമുണ്ട്. പിന്താങ്ങാനോ എതിരായി നില്‍ക്കാനോ വാലാകാനോ ചൂലാകാനോ പറ്റില്ല. ആരെങ്കിലും വന്നാല്‍ സൗഹൃദം, സംഭാഷണം അതിനപ്പുറം ഒരു ചായയും നല്‍കി വിടാമെന്നല്ലാതെ കൂടുതലൊന്നും പറ്റില്ല. സമുദായം രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചാല്‍ അത് റിവേഴ്‌സ് എഫക്ട് ഉണ്ടാക്കും ഉമ്മന്‍ചാണ്ടി വലിയ നേതാവാണ്. അദ്ദേഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചെങ്കില്‍ അത് വലിയ കാര്യമാണ്’, വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒരു കഴമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top