മൈക്രോഫിനാന്‍സ് തട്ടിപ്പ്; മഹേശന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല: വെള്ളാപ്പള്ളി

ചേര്‍ത്തല: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശനുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മൈക്രോഫൈനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണ്. മരണം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൈക്രോഫിനാന്‍സുമായി മഹേശന് ബന്ധമില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. എന്നാല്‍ കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് മഹേശന്‍ ഭയന്നിരുന്നു. മഹേശന്‍ മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മാത്രമാണ്. പ്രശ്‌നത്തെക്കുറിച്ച് തന്നോട് സംസാരിക്കാമെന്ന് പറഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇപ്പോള്‍ കൂടെയുള്ളവരാണ് മരണത്തിന് കാരണക്കാര്‍. അദ്ദേഹത്തെ ചിലര്‍ തേജോവധം ചെയ്യാന്‍ ശ്രമിച്ചു. മരണത്തിന്റെ പേരില്‍ തന്നെ നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മഹേശന്‍ തന്നെ കാണാന്‍ വന്നിട്ടില്ല, ഫോണ്‍ ചെയ്യാറുണ്ട്. താന്‍ ഉയര്‍ത്തികൊണ്ടുവന്നയാളാണ് മഹേശന്‍. തന്റെ എല്ലാ കാര്യങ്ങളിലും മഹേശന്‍ ഇടപെട്ടിരുന്നു. മഹേശനെ കൊള്ളരുതാത്തവനാക്കി ചില ശക്തികള്‍ മാറ്റി. മഹേശന്റെ കുടുംബവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബുധനാഴ്ചയാണ് കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. യൂണിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ച ശേഷമാണ് മഹേശന്‍ ജീവനൊടുക്കിയത്.

Top