പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ സംഘടനയിലെ ഏകാധിപത്യം അവസാനിപ്പിക്കുന്ന വിധിയാണിതെന്നായിരുന്നു മുന്‍ പ്രസിഡന്റ് സികെ വിദ്യാസാഗറിന്റെ പ്രതികരണം. ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള വിധിയാണെന്ന് ശ്രീനാരായണ ധര്‍മ പരിപാലന വേദി നേതാവ് ബിജു രമേശും പ്രതികരിച്ചു.

എസ്.എന്‍.ഡി.പിയിലെ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. അതുകൊണ്ടാണ് പ്രാതിനിധ്യ വോട്ടവകാശം നടപ്പാക്കിയത്. എന്നാല്‍ കാല്‍ നൂറ്റാണ്ടിലേറെ സംഘടനയില്‍ നിലനിന്ന ഏകാധിപത്യം അവസാനിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് എസ്.എന്‍.ഡി.പിയോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍ പ്രതികരിച്ചു.

ചില വ്യക്തികളുടെ താത്പര്യമാണ് കഴിഞ്ഞ കുറേ കാലമായി എസ്എന്‍ഡിപിയില്‍ നടക്കുന്നതെന്നും സംഘടനക്ക് ജനാധിപത്യസ്വഭാവം നല്‍കുന്ന വിധിയാണുണ്ടായതെന്നും ബിജു രമേശും പ്രതികരിച്ചു. എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.

 

Top