ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചെന്ന് വെള്ളാപ്പള്ളി

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഈഴവ സമുദായത്തെ ചതിച്ചുവെന്നും ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉദ്ഘാടനം സര്‍ക്കാര്‍ രാഷ്ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങില്‍ ഒരു എസ്എന്‍ഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ല. സര്‍വകലാശാല തലപ്പത്തെ നിയമനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല.

മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ വാശി പിടിച്ചു. ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല.

നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top