ശബരിമലയില്‍ നടന്നത് വേദനാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം : ശബരിമലയില്‍ നടന്നത് വേദനാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ് രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിനിടെ ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണ്. ഭരണതന്ത്രജ്ഞതയില്ലാതെ രാഷ്ട്രീയം വിരോധം തീര്‍ക്കാന്‍ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രി എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഭരണഘടനയോടും സുപ്രീം കോടതിയോടുമുള്ള പ്രതിബദ്ധത കാട്ടാനാണെങ്കില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവരുപള്ളിയില്‍ വനിതാതീര്‍ത്ഥാടകരെയോ കുറഞ്ഞപക്ഷം മുസ്‌ളീം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണം.

ഹൈന്ദവരോട് എന്തുമാകാമെന്ന ഇടതുപക്ഷങ്ങളുടെ ധാരണ തെറ്റാണ്. ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയകള്‍ നടത്താന്‍ ബാധ്യതപ്പെട്ടവരാണ് തന്ത്രിയും മേല്‍ശാന്തിയും. അവരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിറുത്താന്‍ വൃഥാശ്രമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നത്. വിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ട ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ട സാഹചര്യത്തില്‍ രാജിവെച്ച് പോകണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Top