പ്രളയത്തില്‍ നിന്ന് കരകയറി വീണ്ടുമൊരു ഓണം; മലയാളിയ്ക്ക് താങ്ങാനാവാതെ പച്ചക്കറി വില

തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലത്തെ കൂടി മലയാളികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍, പ്രളയത്തില്‍ നിന്ന് ഒരു വിധം കരകയറുന്ന ജനങ്ങള്‍ക്ക് ഇപ്പോഴത്തെ പച്ചക്കറികളുടെ വില താങ്ങാവുന്നതിലും അപ്പുറമാണ്.

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് കൃഷികള്‍ക്കുണ്ടായ നാശവും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂടാന്‍ കാരണമായി. ഏത്തക്കായ, ബീന്‍സ്, സാവാള, വെളുത്തുള്ളി എന്നിവയുടെ വില ഒരാഴ്ചക്കുള്ളില്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.

ഇതിനിടെ, മില്‍മ പാലിന്റെ വില ഉയര്‍ത്താനുള്ള ശുപാര്‍ശയുമുണ്ട്. വില ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. 2017ലാണ് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്. അതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വില വര്‍ധിപ്പിക്കാറുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.

അതേസമയം, വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി നല്ല ഓണം ഉണ്ണുവാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവ സജജമാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

Top