കുതിച്ച് പൊങ്ങി പച്ചക്കറി വില; സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പ് വില്‍പനകേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങള്‍ കിട്ടാനില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പ് വില്‍പനകേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ്. ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറികള്‍ക്ക് വിലയും കുറവാണ്. എന്നാല്‍ ആവശ്യമുള്ള പച്ചക്കറികള്‍ ഔട് ലെറ്റുകളില്‍ കിട്ടാനില്ല.

തക്കാളിക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ കേന്ദ്രങ്ങളില്‍ തക്കാളിക്കാണ് ഡിമാന്‍ഡ് കൂടുതല്‍. പക്ഷേ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാനില്ല. മുളക്, കാബേജ്, ഇഞ്ചി, പടവലം, ബീട്ട് റൂട്ട് ഇങ്ങനെ കറി വയക്കാന്‍ വേണ്ട പച്ചക്കറികള്‍ക്കെല്ലാം ഹോര്‍ട്ടികോര്‍പ്പില്‍ ക്ഷാമമാണ്. ന്യായ വില കണക്കാക്കി കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ കാലി സഞ്ചിയുമായി മടങ്ങുകയാണ്.

മഴ കനത്തതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കും വിളവ് കുറഞ്ഞു. വില വര്‍ധനവ് കാരണം സംസ്ഥാനത്തിന് പുറത്ത് നിന്ന് പച്ചക്കറികള്‍ കൊണ്ടുവരാനാവുന്നുമില്ല. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വിശദീകരണം. ഹോര്‍ട്ടികോര്‍പ്പ് വില്‍പന കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ ഇല്ലാതായാല്‍ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാന്‍ ഇത് കാരണമാവും. ഓണക്കാലം കൂടി കണക്കിലെടുത്ത് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Top