നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസില്‍ വീരപ്പനെ കോടതി വെറുതെ വിട്ടു

ചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

കേസില്‍ ആരോപണവിധേയരായ ഒമ്പതുപേരെയും വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. വീരപ്പനടക്കം മൂന്ന് പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ വിധിന്യായത്തില്‍ പറയുന്നു. ‘ആരോപണവിധേയര്‍ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാന്‍ തെളിവിന്റെ ഒരു കണികപോലും ഹാജരാക്കിയിട്ടില്ല’ ജഡ്ജി ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ കോടതിയില്‍ ഹാജാരാവാന്‍ രാജ്കുമാറിന്റെ കുടുംബം തയ്യാറായിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

2004ല്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിലാണ് വീരപ്പന്‍ കൊല്ലപ്പെട്ടത്. 2006ല്‍ നടന്‍ രാജ്കുമാറും മരണപ്പെട്ടു. 2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. നവംബര്‍ 15ന് അദ്ദേഹത്തെ മോചിപ്പിച്ചു. 108 ദിവസം രാജ്കുമാര്‍ കാട്ടില്‍ കഴിയേണ്ടി വന്നിരുന്നു.

രാജ്കുമാറിനെ മോചിപ്പിച്ചതിനു പിന്നാലെ വീരപ്പനും 11 കൂട്ടാളികള്‍ക്കും എതിരെ തലവടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Top