കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.

കേരളത്തെ സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നത്. ആദ്യമായി സാന്ത്വന പരിചണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി.സ്ത്രീകളുടെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. താലോലം, ഹൃദ്യം, ശ്രുതിതരംഗം പദ്ധതികള്‍ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി.

ആശുപത്രി, ഡോക്ടര്‍, രോഗി അനുപാതത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഇവ രണ്ടിലും കേരളം മുന്‍പന്തിയിലാണ്. കേരളം കൈവരിച്ച ആരോഗ്യ സൂചകങ്ങള്‍ പതിറ്റാണ്ടുകളായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചതാണ്. നവോത്ഥാന നായകര്‍ മുന്നോട്ട് നയിച്ച അറിവിന്റെ, സത്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ മുന്നേറ്റങ്ങള്‍ ഏറെ സഹായിച്ചു.

വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നിവയില്‍ നാം ആര്‍ജിച്ച സാമൂഹിക ബോധ്യത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളത്തിന് കഴിഞ്ഞു. ഇതിന് ഒരേ മനസോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നതായി മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തിയ സെമിനാറില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു മോഡറേറ്ററായി. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. കെ. ശ്രീനാഥ് റെഡ്ഡി, ഗ്ലോബല്‍ സ്റ്റീയറിംഗ് കൗണ്‍സില്‍ ഓഫ് ദി പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ് മെമ്പര്‍ ഡോ. ടി. സുന്ദരരാമന്‍, യു.എസ്.എ. ജഫേഴ്സണ്‍ മെഡിക്കല്‍ കോളേജ് എം.ഡി. ഡോ. എം.വി. പിള്ള, പാലിയം ഇന്ത്യ ഫൗണ്ടര്‍ & ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാല്‍, ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്തിയര്‍ സൊസൈറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ദേവകി നമ്പ്യാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി എമിറേറ്റ്സ് പ്രൊഫസര്‍, ഡോ. വി. രാമന്‍കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. പി.കെ. ജമീല, എസ്.എച്ച്.എസ്.ആര്‍.സി. എക്സി. ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവര്‍ സംസാരിച്ചു.

Top