പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി വീണാ ജോർജ്

കോഴിക്കോട് : ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും.

നാളെ മുതൽ ഫീൽഡ് പരിശോധനകൾ നടത്തും. ചെന്നൈയിൽനിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിൾ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പൊലീസും രംഗത്തിറങ്ങും. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമുണ്ടായത്. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

ഓഗസ്റ്റ് 29ന് പുലർച്ചെ 2.15 മുതൽ 3.45 വരെ ഇഖ്റ ആശുപത്രിയിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. കൺട്രോൾ റൂം നമ്പറുകൾ : 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100

നിപ്പ ആശങ്കകൾ പരിഹരിക്കാനായി തുറന്ന കോൾ സെന്ററിൽ ഇന്നലെ വന്നത് 177 ഫോൺകോളുകൾ. ഇതോടെ ഇതുവരെ 503 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 153 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.

Top