അടച്ചിടല്‍ അവസാന മാര്‍ഗം, ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലും ആളുകള്‍ക്ക് ആശങ്കയോ ഭയമോ ഉണ്ടാകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഓരോരുത്തരുടേയും ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേകമായി വ്യക്തിപരമായ ശ്രദ്ധപുലര്‍ത്തണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്നുള്ളത് ഈ ഘട്ടത്തില്‍ എല്ലാവരും ഉറപ്പാ
ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പനിയും ലക്ഷണങ്ങളും ഉള്ളവര്‍ പൊതുഇടത്തിലേക്ക് ഇറങ്ങുകയോ ഓഫീസില്‍ പോവുകയോ ചെയ്യരുത്. കുട്ടികളും സ്‌ക്കൂളില്‍ പോകരുത്. ജലദോഷം ഉള്‍പ്പെടെയുള്ളവര്‍ ഹോം ഐസോലേഷനില്‍ പ്രവേശിക്കണം. ഒരു ബെഡ്‌റൂം, ബാത്ത്‌റൂം ഉപയോഗിക്കുക. വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം ഉണ്ടാവരുത്. നല്ല ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, എട്ട് മണിക്കൂറെങ്കിലും കൃത്യമായി ഉറക്കുക, പള്‍സ് ഓക്‌സിമീറ്റര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ 10,99,41 കൊവിഡ് കേസുകളില്‍ 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളത്. 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വരുന്നത്. .6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു ആവശ്യം. ഇന്ന് രാവിലെ മെഡിക്കല്‍ കോളെജിലുകളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം എല്ലാ ഓഫീസുകളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. തെരഞ്ഞെടുത്ത് ടീം അംഗങ്ങള്‍ക്ക് പിന്‍തുടരേണ്ട മാര്‍ഗനീര്‍ദേശങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അറിയിക്കും.

ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് രോഗലക്ഷണ പരിശോധന നടത്തുകയെന്നതാണ് ടീമിന്റെ ഉത്തരവാദിത്തം. 10 ലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്ഥാപനത്തില്‍ ലാര്‍ജ് ക്ലസ്റ്ററാകും. ഇത്തരത്തില്‍ അഞ്ച് ക്ലസ്റ്ററില്‍ അധികം ഉണ്ടെങ്കില്‍ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം. കൊവിഡ് ലക്ഷണമുള്ളവര്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്തണം.

അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രണ്ട് കോടി അറുപത്തേഴ് ലക്ഷത്തി എണ്‍പതിനായികം പേര്‍ (15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍) വാക്‌സിനെടുത്തു. ഓരോ ജില്ലയിലും ആശുപത്രിയില്‍ ഹാജരാവുന്നവരുടെ എണ്ണം അനുസരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് ജില്ലകളെ കാറ്റഗറി തിരിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Top