ചെറിയ സഹായങ്ങള്‍ പ്രശസ്തിക്കു വേണ്ടിയാണോ; ചിറ്റിലപ്പിള്ളിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാലാന്‍ഡില്‍ വെച്ച് വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

2002 ഡിസംബര്‍ 22നാണ് സംഭവം നടക്കുന്നത്. വീഗാലാന്‍ഡില്‍ വെച്ച് വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് വിമര്‍ശനം ഉണ്ടായത്.

റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോടതി ചോദിച്ചത്.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ചിറ്റിലപ്പിള്ളി പറയുന്നു. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും എന്തു കൊണ്ടാണ് ചിറ്റിലപ്പള്ളി അക്കാര്യം ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണെന്നും ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ചെറിയ സഹായങ്ങള്‍ നല്‍കി വാര്‍ത്തയാക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടതെന്നും മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടതായി വരുമെന്നും കോടതി അറിയിച്ചു.

Top