ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട് ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ദോസില്‍ നിന്നും വിശദീകരണം തേടും. സിപിഎം ചെയ്യുന്നത് പോലെ കമ്മീഷനെ വെച്ച് ആരോപിതനെ കുറ്റവിമുക്തനാക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

വാര്‍ത്തകളില്‍ വരുന്നത് പോലെ കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം, എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ നടപടിക്ക് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറയിച്ചു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് സ്പീക്കര്‍ തടസമാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top