സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിച്ചാല്‍ മതി:വിഡി സതീശന്‍

കണ്ണൂര്‍: ബിജെപിയുടെ കുതിരക്കച്ചവടത്തെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസിനെ പരിഹസിക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് വി ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്.

ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിച്ചാല്‍ മതിയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബിജെപിക്ക് ആളെക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ അപചയത്തില്‍ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോണ്‍ഗ്രസ്. രാജ്യം ഇത്തരത്തില്‍ ഒരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോ? വന്‍തോതില്‍ ജയിച്ചാല്‍ വിജയമേറ്റെടുക്കാന്‍ മാത്രമുള്ളതല്ല, കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം. അത് മറക്കരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top