കല്ലുകള്‍ ഇനിയും പിഴുതെറിയും, കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്. അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും സതീശന്‍ വ്യക്തമാക്കി. മാടപ്പള്ളിയില്‍ കെ റെയിലന് എതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിന് എതിരെ കേസെടുത്ത സംഭവത്തിലും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ട. ഇരയെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കുമെന്നും അവരെ വലിച്ചിഴച്ചപ്പോള്‍ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും സതീശന്‍ ചോദിച്ചു.

മാടപ്പള്ളിയില്‍ കെ റെയിലിനെതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയതിനാണ് ജിജി ഫിലിപ്പിനെതിരെ കേസെടുത്തത്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു. രാത്രിയില്‍ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിന് എതിരെയും കേസെടുക്കും. എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേ ജിജി പറഞ്ഞിരുന്നു. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. കുഞ്ഞിനെ മനപ്പൂര്‍വ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല. പൊലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു.

Top