അശ്ലീല വിഡിയോ നിർമിച്ചത് കോൺഗ്രസുകാരല്ല: വി ഡി സതീശൻ

എറണാകുളം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ അശ്ലീല വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് സമയത്ത് വൈകാരിക അന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. വിഡിയോ യുഡിഎഫിന്റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കേണ്ട. വിഡിയോ പ്രചരിപ്പിച്ചവരിൽ സിപിഐഎംകാരും ബിജെപിക്കാരും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശരിയായി അന്വേഷിച്ചാൽ വാദി പ്രതിയാകുമെന്ന് വി ഡി സതീശൻ പറയുന്നു. വ്യാജ വിഡിയോയ്‌ക്കെതിരെ താനും ഉമ്മൻ ചാണ്ടിയുമെല്ലാം മുൻപ് പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഞങ്ങളുടെ മാനത്തിന് വിലയില്ലേയെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

കുളം കലക്കി മീൻ പിടിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന് ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം വിളിക്കാൻ അവർ അനുവാദം കൊടുത്തു. വർഗീയ സംഘർഷങ്ങൾക്കൊടുവിൽ രണ്ട് കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പരിപാടി നടത്താൻ അനുമതി നൽകിയത് എന്തിനാണെന്ന് മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Top