കെ-ഫോണ്‍: തെരുവില്‍ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്: വിഡി സതീശന്‍

തിരുവനന്തപുരം: കെ-ഫോണുമായി ബന്ധപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷന്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരുവില്‍ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ല്‍ കൊണ്ടുവന്ന കെ-ഫോണ്‍ പദ്ധതിയില്‍ അഴിമതി ഉണ്ട്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് ഞാന്‍ പറയില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകള്‍ക്ക് പോലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും ഗൂഢാലോചനയുമാണ് കെ-ഫോണും റോഡ് ക്യാമറ പദ്ധതിയുമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. താന്‍ കൊടുത്ത കേസ് തള്ളിയിട്ടില്ല. കേന്ദ്രത്തിന്റെ നടപടികള്‍ മുഖ്യമന്ത്രി ഇന്നത്തെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. അതില്‍ ചിലതിനോട് ഞങ്ങള്‍ക്കും യോജിപ്പുണ്ട്. എന്നാല്‍ എല്ലാത്തിനും കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ സര്‍ക്കാരുമായി ഒരുമിച്ച് സമരം ചെയ്യണോയെന്ന് മുന്നണിയില്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ബിജെപി സമൂഹ മാധ്യമ പേജുകളില്‍ നടത്തുന്നത് നീചമായ പ്രചാരണമാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്ന വ്യാജ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. ഞങ്ങളാരും വിശ്വാസത്തെ വില്‍പനക്ക് വെച്ചിട്ടില്ല. മതത്തെയും രാഷ്ട്രീയത്തെയും കോണ്‍ഗ്രസ് കൂട്ടിയോജിപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top