‘കള്ളക്കച്ചവടം നടക്കുന്നു’; നികുതി പിരിവിൽ കേരളം പരാജയമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ജിഎസ്‌ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജിഎസ്‌ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയം ഉണ്ടായെന്നും കള്ള കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചിു.

സ്വർണ കള്ള കച്ചവടം വ്യാപകമാണ്. വരുമാനം എവിടെപ്പോയി? ബാറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നിട്ടും ടേൺ ടാക്സ് ഇടിഞ്ഞു. ഇക്കാര്യം സർക്കാർ പരിശോധിക്കുന്നില്ല. വരുമാന കമ്മി ഗ്രാന്റ് 39,000 കോടിയിലധികം കിട്ടി. ഇത് കേന്ദ്രം നൽകി. ജി എസ് ടി നഷ്ട പരിഹാരം കിട്ടിയില്ല എന്ന് പറയുന്നത് ശരിയല്ല.

സംസ്ഥാനത്ത് മദ്യപാനത്തിൽ നിന്നും ജനം മയക്കു മരുന്നിലേക് പോകും. ഇന്ധന നികുതി വർധനവിലൂടെ 5000 കോടി രൂപ കേരളത്തിന് കിട്ടി. സെസ് കൂട്ടിയത് വഴി 6000 കോടി കിട്ടി. ഭൂമി ന്യായവില അശാസ്ത്രീയമാണ്. ഈ ബജറ്റിൽ വിപണിയെ ഉത്തേജിപ്പിക്കുന്നില്ല. വിപണിയെ കെടുത്തുന്ന ബജറ്റാണിത്. കിഫ്ബി വെള്ളാനയാണ്. കിഫ്ബിയുടെ കടബാധ്യത ഇനി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരും. ഇതോടെ കിഫ്ബി അപ്രസക്തമാകും. കിഫ്ബി ഇനി അധിക ബാധ്യതയാവും. അന്യായ നികുതികൾ പിൻവലിക്കണം. ഇന്ധന സെസ് പിൻവലിക്കണം. ഭൂമി ന്യായവില വർദ്ധനവ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Top