ഡൽഹിയിൽ പറയുന്ന അഭിപ്രായം കേരളത്തിൽ പറയാൻ യെച്ചൂരിക്ക് പേടി: വി.ഡി സതീശൻ

തിരുവനന്തപുരം: പാർട്ടി കോൺഗ്രസിലൂടെ തീവ്ര വലതുപക്ഷ നിലപാടിലേക്ക് സി.പി.ഐ.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി കോൺഗ്രസിൽ നടക്കുന്നത് കോൺഗ്രസ് വിരുദ്ധതയാണെന്നും സതീശൻ കുറ്റപ്പെടുത്തി.ബി.ജെ.പി വിരുദ്ധ ചേരിയിൽ കോൺഗ്രസ് ഉണ്ടാകില്ലെന്ന് സി.പി.ഐ.എം തീരുമാനിച്ചത് സംഘപരിവാറിന് പിണറായി വിജയൻ കൊടുത്ത ഉറപ്പാണെന്നും സതീശൻ പറഞ്ഞു.

‘ഇന്ത്യയിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിൽ കോൺഗ്രസുമായി ചേരാനുള്ള സി.പി.ഐ.എം ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുമെന്ന ഉറപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.ഐ.എം സംഘപരിവാർ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.അതാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ നടക്കുന്നത്. ഈ കോൺഗ്രസ് വിരുദ്ധത മകൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതിയെന്ന് ആഗ്രഹിക്കുന്ന ചില അമ്മായിഅമ്മമാരെ പോലെയാണ്. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തോൽപിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിൻമുറക്കാരായി നിന്നുകൊണ്ടാണ് ഇവർ പ്രസംഗിക്കുന്നത്.

ഇവർക്ക് ഒരു ഇടതുപക്ഷ ലൈനുമില്ല. തീവ്ര വലതുപക്ഷ ലൈനിലേക്ക് ഈ പാർട്ടി കോൺഗ്രസോടെ സി.പി.ഐ.എം മാറിയിരിക്കുകയാണ്. ദൽഹിയിൽ പറയുന്ന അഭിപ്രായം കേരളത്തിൽ പറയാൻ സീതാറാം യെച്ചൂരിക്ക് പോലും പേടിയാണ്. ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തി ബി.ജെ.പിയുമായി ചേർന്നുള്ള ബന്ധത്തിന്റെ അജണ്ടയാണ് പാർട്ടി കോൺഗ്രസിൽ കേരളത്തിലെ സി.പി.ഐ.എം നേതൃത്വവും പിണറായി വിജയനും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്,’ സതീശൻ പറഞ്ഞു.

സർക്കാരിനെതിരായി കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം അവസാനിപ്പിച്ച ഇടനിലക്കാർ പാർട്ടി കോൺഗ്രിസിലുണ്ടെന്നും സതീശൻ പറഞ്ഞു. സിൽവർലൈനിന് അംഗീകാരം നേടിയെടുക്കാനുള്ള പ്രീണനമാണ് സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.കെ.വി തോമസിന് പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെന്നും സതീശൻ പറഞ്ഞു. കെ.വി തോമസിനെതിരെ എന്ത് നടപടിയെടുക്കുമെന്ന കാര്യം തീരുമാനിക്കുന്നത് കെ.പി.സി.സി പ്രിഡന്റായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Top