എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങൾ കാണിക്കുന്നത്: വി ഡി സതീശൻ

കൊച്ചി: എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതെങ്കിൽ എന്തെല്ലാം കഥകൾ എഴുതുമായിരുന്നുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സി.പി.ഐ.എം സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലാണ്. എറണാകുളം ജില്ലയിലെ സി.പി.ഐ.എമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഇതിന് കാരണം.

എന്നിട്ടും ഒരു മാധ്യമം പോലും അത് റിപ്പോർട്ട് ചെയ്തില്ല. കോൺഗ്രസിലാണ് ഈ സാഹചര്യമെങ്കിൽ എന്തായിരുന്നു അവസ്ഥ? കോൺഗ്രസിൽ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങൾ സി.പി.ഐ.എം നേതാക്കളോട് ഒന്നും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനോടും എൽ.ഡി.എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങൾ കാണിക്കുന്നത്. കിട്ടുന്ന എല്ലാ അവസരത്തിലും കോൺഗ്രസിനേയും യു.ഡി.എഫിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം വേണ്ട. മാധ്യമങ്ങൾ എന്തു ചോദിച്ചാലും അതിന് മറുപടി പറയുന്നു എന്നത് ഞങ്ങളുടെ ദൗർബല്യമായി കാണരുത്. തോപ്പുംപടിയിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് ഞങ്ങളോട് ചോദിക്കാനും നിൽക്കരുതെന്നും സതീശൻ പറഞ്ഞു.

വികസന രാഷ്ട്രീയം തൃക്കാക്കരയിൽ ചർച്ച ചെയ്യുന്നതിൽ ഒരു തടസവുമില്ല. നെടുമ്പാശ്ശേരി വിമാന താവളം, കലൂർ സ്റ്റേഡിയം, ഗോശ്രീ വികസന പദ്ധതി, മെട്രോ റെയിൽ ഇതെല്ലാം യു.ഡി.എഫിന്റെ പദ്ധതികളാണ്. എൽ.ഡി.എഫ് കൊണ്ടു വന്ന ഏതെങ്കിലും വികസന പദ്ധതി കാണിച്ചു തരാമോ? വികസനം വേണം വിനാശം വേണ്ട എന്നാണ് യു.ഡി.എഫ് നിലപാടെന്നും സതീശൻ കൂട്ടിച്ചേർത്തു.

Top