സൈബറാക്രമണങ്ങള്‍ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ലൈനിനെ വിമര്‍ശിക്കുന്ന സാംസ്‌കരിക പ്രവര്‍ത്തകര്‍ക്ക് നേരെയുളള സൈബറാക്രമണം സിപിഐഎം നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയെ എതിര്‍ക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആക്രമണത്തിനിരകളായി. ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. എന്തും ചെയ്യാമെന്ന ധാരണ ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകരുടെ കുടുംബ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവന്ന് വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമം അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘ്പരിവാറും കേരളത്തിലെ ഇടതുപക്ഷവും എന്ത് വ്യത്യാസമാണുളളത്. ഇത് സ്റ്റാന്‍ലിനിസ്റ്റ് റഷ്യയല്ല ജനാധിപത്യ കേരളമാണെന്ന് സിപിഐഎം ഓര്‍ക്കണമെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

ലോകയുക്തയുമായി ബന്ധപ്പെട്ട കോടിയേരിയുടെ ലേഖനം വെറും ന്യായീകരണം മാത്രമാണ്. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുളള കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. നിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്യങ്ങള്‍ ഭരണഘടന പ്രകാരം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകയുക്ത നിയമ ഭേദഗതിയോട് അതൃപ്തിയറിയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടിയേരി ആദ്യം മറുപടി നല്‍കട്ടെയെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിയമ മന്ത്രിയുടെ വാദങ്ങള്‍ ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു.

അഗളിയിലെ മധുവിന്റെ കൊലപാതകത്തില്‍ കേസ് കൃത്യമായി നടത്താന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസില്‍ അടിയന്തരമായി പ്രോസിക്യൂട്ടറെ നിയമിക്കണം. പൊലീസ് മധുവിന്റെ വിഷയത്തില്‍ തിരിഞ്ഞു നോക്കുന്നില്ല വിഡി സതീശന്‍ ആരോപിച്ചു.

Top