ഇങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു ഏജന്‍സിക്കും അന്വേഷണം നടത്താന്‍ കഴിയില്ല; വി.ഡി സതീശന്‍

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനത്തിനെ വിമര്‍ശിച്ച് വി.ഡി സതീശന്‍ എംഎല്‍എ. നടപടി അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിസ്മയിപ്പിച്ചെന്ന് വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതാണ് സമീപനമെങ്കില്‍ ഒരു അന്വേഷണ ഏജന്‍സിക്കും കേരളത്തില്‍ ഒരു കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാന്‍ കഴിയില്ല. വിചിത്രവും അധികാരപരിധിക്ക് പുറത്തുള്ളതുമായ ഒരു തീരുമാനമാണിതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രവിലേജസ്, എത്തിക്‌സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയത് എന്നെ വിസ്മയിപ്പിച്ചു.
1. ഇക്കാര്യത്തില്‍ നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്.
2. നിയമസഭയും ഈ കേസിന്റെ അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ല. വാദത്തിന് വേണ്ടി , നിയമസഭക്ക് നല്‍കിയ ഉറപ്പുകളാണ് വിഷയമെങ്കില്‍ തന്നെ അത് അന്വേഷിക്കേണ്ടത് ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയാണ്.
3. സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന ലൈഫ് മിഷനിലെ കോഴയെ സംബന്ധിച്ചും അതിലെ കളളപ്പണ ഇടപാടിനെപ്പറ്റിയുമാണ് ഇഡി അന്വേഷിക്കുന്നത്. അത് അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണമാണ്. അതിനെ തടസ്സപ്പെടുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ല.
4. ലൈഫ്മിഷന്‍ കോഴയെക്കുറിച്ച് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകള്‍ കൊണ്ടുപോയതും വിജിലന്‍സാണ്. എന്തുകൊണ്ടാണ് നിയമസഭാ സമിതി വിജിലന്‍സ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാത്തത്?
5. ഇതാണ് സമീപനമെങ്കില്‍ ഒരു അന്വേഷണ ഏജന്‍സിക്കും കേരളത്തില്‍ ഒരു കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാന്‍ കഴിയില്ല.
6.വിചിത്രവും അധികാരപരിധിക്ക് പുറത്തുള്ളതുമായ ഒരു തീരുമാനമാണിത്.
7. ലൈഫ് മിഷന്റെ വീടുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നല്‍കിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം യുക്തിരഹിതവും ജനങ്ങളുടെ മുന്നില്‍ നിയമസഭയെ പരിഹാസപാത്രമാക്കുന്നതുമാണ്
അന്വേഷണങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടക്കട്ടെ. ദയവു ചെയ്ത് നിയമസഭയെയും സഭാസമിതികളെയും ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അപഹാസ്യമാക്കരുത്.

Top