‘പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണി’; വി ഡി സതീശന്‍

പത്തനംതിട്ട: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസി വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശന്‍ വിമര്‍ശിച്ചു.

എന്തും പറയാന്‍ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമര്‍ശമെന്നും സതീശന്‍ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാന്‍ മണിയെ ഇറക്കി വിടുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. മാന്യന്‍മാരുടെ വീടിന് മുന്നില്‍ പോയി തെറി വിളിക്കാന്‍ പ്രമാണിമാര്‍ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും. അതുപോലെ എം എം മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

മണിയുടെ പരാമര്‍ശത്തില്‍ യുഡിഎഫ് തൂങ്ങില്ല. ബിജെപി സിപിഎം അവിശുദ്ധ കൂട്ട് കേട്ട് തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും അതാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച വിഷയമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് കെ. സുരേന്ദ്രന്‍ തന്നെ പറയുന്നു. എന്ത് വിലകൊടുത്തും കോണ്‍ഗ്രസിനെ തോല്‍പിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ബിജെപി അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് പറഞ്ഞ സതീശന്‍, പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്നും കൂട്ടിച്ചേര്‍ത്തു.

Top