വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതില്‍ എന്താണ് വര്‍ഗീയതയെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതില്‍ എവിടെയാണ് വര്‍ഗീയതയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ വഖഫ് വിഷയത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നിയമം പിന്‍വലിക്കണമെന്നും സതീശന്‍ പറഞ്ഞു.

”വഖഫ് നിയമനം പി എസ് സിക്ക് വിട്ടേ തീരൂ എന്ന് സര്‍ക്കാരിന് പിടിവാശിയാണ്. വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തരുത്. വിഷയത്തില്‍ വര്‍ഗീയത കലര്‍ത്തേണ്ടതില്ല. സര്‍ക്കാര്‍ മുസ്ലിം സംഘടനകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ ഒരു തീരുമാനം വരുമായിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാം എന്ന് പറയുന്നത് നല്ല കാര്യം”. സതീശന്‍ പറഞ്ഞു.

വഖഫ് നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിടുന്നതാണ് ഉചിതം. ദേവസ്വം ബോര്‍ഡിന് വെച്ചത് പോലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ വെക്കണം. വിഷയത്തില്‍ യുഡിഎഫിന് ഒറ്റ അഭിപ്രായമേയുള്ളൂ എന്നും വിഡി സതീശന്‍ പറഞ്ഞു.

Top