നടൻ സലിം കുമാറിനെ ഒഴിവാക്കിയ സംഭവം; പ്രതികരണവുമായി വി സി അഭിലാഷ്

കൊച്ചി: ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ വി.സി അഭിലാഷ്. ചടങ്ങിലേക്ക് രാഷ്ട്രീയം നോക്കിയാണ് തന്നെ വിളിക്കാതിരുന്നതെന്നും ഇവിടെ നടക്കുന്നത് സിപിഎം മേളയാണെന്നുമായിരുന്നു സലിം കുമാർ ആരോപിച്ചിരുന്നത്.

എന്നാൽ അക്കാദമിക്ക് രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പറഞ്ഞാൽ താനത് തിരുത്തുമെന്നും കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ പോലും അക്കാദമി തള്ളിക്കളഞ്ഞിട്ടുണ്ടെന്നുമായിരുന്നു അഭിലാഷ് പ്രതികരിച്ചത്. ഇടതുപക്ഷമായാൽപ്പോരാ ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണമെന്നാണ് അക്കാദമി ചെയർമാനായ കമലിനെതിരെ അഭിലാഷ് ആരോപിച്ചത്.

“സലീമേട്ടനോടാണ്, ഈ അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്നു പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്റെ സിനിമ (ആളൊരുക്കം) അവർ ‘നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. അന്ന് എന്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ‘മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ. ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാന്റെ ശിഷ്യനാവണം.

അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാന്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജൂറിക്കും പ്രിയപ്പെട്ടതാവും. ദദ്ദാണ് ദദ്ദിന്റെ ഒരു ദിത്. എന്ന് മറ്റൊരു പാവം നാഷനൽ അവാർഡ് ജേതാവ്.” അഭിലാഷ് കുറിച്ചു.

Top