വാവ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയില്‍

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുരേഷ്.

മൂര്‍ഖനെ പിടിച്ച് ചാക്കില്‍ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ തുടയിലാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കുറിച്ചി പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീട്ടില്‍നിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോള്‍ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു.

അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങി. മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിന്‍വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാകാന്‍ 48 മണിക്കൂര്‍ വേണം. അതുവരെ വെന്റിലേറ്റര്‍ സഹായത്തില്‍ തുടരും.

Top