വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു; വിമര്‍ശനങ്ങളില്‍ മനം മടുത്തെന്ന്…

കൊച്ചി; വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പാമ്പുകളുടെ തോഴനെന്ന് അറിയപ്പെടുന്ന വാവ സുരേഷ് കേരളത്തിലുടനീളം സഞ്ചരിച്ച് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്.

നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് അദ്ദേഹം തന്റെ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നത്.

അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങളാണ് വാവാ സുരേഷിനെതിരെ ഉയരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം ലഭിക്കാറില്ലെന്ന് സുരേഷ് പറഞ്ഞു. അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top