ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വത്തിക്കാന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റിയെന്ന് വത്തിക്കാന്‍. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായ മെത്രാനായിരുന്ന ആഗെ്‌നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കിയ ഉത്തരവ് വത്തിക്കാന്‍ ഇറക്കിയിട്ടുണ്ട്.

എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി(സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു. കേസില്‍ ശ്രദ്ധ ചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനു കത്തു നല്‍കിയത്.

press

അതേസമയം, ബിഷപ്പിനെ അന്വേഷണസംഘം രണ്ടാംഘട്ടം ചോദ്യം ചെയ്യുകയാണ്. ബിഷപ്പിന്റെ ഉത്തരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുവാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്ലിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്.

Top