മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കർദിനാളിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് വത്തിക്കാൻ കോടതി

വത്തിക്കാന്‍ : ഇറ്റാലിയൻ പുരോഹിതനും മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിനെ ശിക്ഷിച്ച് വത്തിക്കാൻ ക്രിമിനൽ കോടതി. സാമ്പത്തിക ക്രമക്കേടിലാണ് നടപടി. വത്തിക്കാൻ കോടതിയുടെ നടപടി നേരിടുന്ന ഏറ്റവും മുതിർന്ന പുരോഹിതനാണ്. അഞ്ചര വർഷം തടവാണ് ശിക്ഷ. ലണ്ടനിലെ ഒരു വസ്തു വിൽപനയുമായി ബന്ധപ്പെട്ട ഇടപാടിൽ കത്തോലിക്കാ സഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ കർദിനാൾ അധികാര ദുർവിനിയോഗം അടക്കമുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്റെ കക്ഷി നിരപരാധി ആണെന്നും അപ്പീലിന് പോകുമെന്നുമാണ് കർദിനാൾ ഏഞ്ചലോ ബെച്ചുവിന്റെ അഭിഭാഷകന്‍ വിശദമാക്കിയിട്ടുള്ളത്. മറ്റ് 9 പേർക്കൊപ്പമാണ് കർദിനാളിന്റെ വിചാരണ നടന്നത്.

കേസിൽ ഒന്‍പത് പേരും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. രണ്ടര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതിയുടെ തീരുമാനം എത്തുന്നത്. 5 മണിക്കൂറോളം സമയം എടുത്താണ് മൂന്ന് ജഡ്ജിമാർ ചേർന്ന് ഫ്രാന്‍സിസ് മാർപ്പാപ്പയുടെ മുന്‍ ഉപദേഷ്ടാവിനെതിരായ തീരുമാനത്തിലെത്തിയത്. വത്തിക്കാനിലെ മുന്‍ ജീവനക്കാരും രണ്ട് സാമ്പത്തിക ഇടപാടുകാരും അഭിഭാഷകരടക്കമുള്ളവരെയാണ് കേസിൽ ശിക്ഷിച്ചിരിക്കുന്നത്. വഞ്ചന, പണം തിരിമറി, ഔദ്യോഗിക പദവിയുടെ ദുരുപയോഗം എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കും അഞ്ചര വർഷം ശിക്ഷ വിധിച്ചിട്ടുള്ളത്. തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാൽ വിധിക്കെതിരെ അപ്പീൽ പോകുമെന്നുമാണ് പ്രതിഭാഗം വിശദമാക്കുന്നത്. ചെൽസിയിലെ 60 സ്ലോൺ അവന്യൂവിലുള്ള, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഹാരോഡിന്റെ ഒരു മുൻ വെയർഹൗസ് വിൽപനയിടപാടാണ് കേസിന് ആധാരമായത്.

2014ൽ 220 മില്യണ്‍ ഡോളറിലധികം ചെലവിട്ടാണ് വത്തിക്കാന്‍ ഈ കെട്ടിടത്തിന്റെ 45ശതമാനം ഓഹരി സ്വന്തമാക്കിയത്. ആഡംബര അപ്പാർട്ട്മെന്റ് ആക്കി മാറ്റാമെന്ന ധാരണയിലായിരുന്നു ഇത്. 2018ൽ വത്തിക്കാന്‍ സെക്രട്ടേറിയേറ്റ് ഈ വസ്തു പൂർണമായി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് 16 കോടിയോളം യുഎസ് ഡോളർ നഷ്ടം സഭയ്ക്കുണ്ടാക്കിയെന്നാണ് കോടതി കണ്ടെത്തിയത്. കർദിനാൾ ബെച്ചു ചുമതലയിലിരിക്കുന്ന കാലത്തായിരുന്നു ഈ സാമ്പത്തിക ഇടപാട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരുന്ന പണം ലണ്ടൻ ആസ്ഥാനമായുള്ള ഇറ്റാലിയൻ ഫിനാൻഷ്യർ റഫേൽ മിൻ‌സിയോണി നടത്തുന്ന ട്രസ്റ്റിലേക്ക് അടയ്ക്കുകയും പിന്നീട് വത്തിക്കാന്‍ സെക്രട്ടേറിയേറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വത്തിക്കാന്റെ സ്വന്തം ബാങ്കിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഇടപാടിനേക്കുറിച്ച് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കർദിനാളിനെതിരെ മറ്റ് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഉയരുകയായിരുന്നു. കർദിനാൾ തന്റെ സ്വദേശമായ സാർഡിനിയ രൂപതയിലേക്ക് വൻതോതിൽ പണം ഒഴുക്കിയതായും ഇവയിൽ ചിലത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഗുണം വരുന്ന രീതിയിലായിരുന്നുവെന്നും ആരോപണം വന്നു.

ഇതിന് പിന്നാലെ മാലിയിൽ തട്ടിക്കൊണ്ട് പോയ കന്യാസ്ത്രീയെ മോചിപ്പിക്കാനായി ഭൂമി ഇടപാടിലെ സഹ കുറ്റവാളിക്ക് ആറര ലക്ഷം യുഎസ് ഡോളർ നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞു. ഈ പണം ഇയാൾ ആഡംബരത്തിനും അവധി ആഘോഷത്തിനുമായാണ് ചെലവിട്ടതെന്നാണ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. വത്തിക്കാന്‍റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സേവനവും ഇയാൾ ലഭ്യമാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയ കർദിനാളിനെ നിരവധി തവണ ഇയാൾ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചതായും കോടതി കണ്ടെത്തി. എന്നാൽ ഇവർക്കിടയിൽ ലൈംഗിക ബന്ധമുണ്ടെന്ന ആരോപണം കർദിനാളും സഹപ്രതിയും നിഷേധിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ കർദിനാളിന്റെ വോട്ടവകാശം അടക്കമുള്ളവ ഫ്രാന്‍സിസ് മാർപാപ്പ റദ്ദാക്കിയിരുന്നു. 2020ൽ മാർപാപ്പയുടെ ഉപദേശക സ്ഥാനത്ത് നിന്നും കർദിനാളിനെ നീക്കിയിരുന്നു.

Top