അപ്രതീക്ഷിതമായി അഭിനയരംഗത്തെത്തിയ ഗായിക മനസ്സു തുറക്കുന്നു

സംഗീത ലോകത്ത് നിന്ന് അപ്രതീക്ഷിതമായാണ് വസുന്ധര ദാസ് സിനിമയിലേക്ക് എത്തുന്നത്. കമല്‍ഹാസന്റെ സംവിധാനത്തില്‍ എത്തിയ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് വസുന്ധര അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിട്ടു.

ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ‘കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. നല്ല പാട്ടുകളുള്ള ഒരു സിനിമയായിരുന്നു. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അതോടെ സംഗീതരംഗത്തും പ്രശസ്തി നേടുവാന്‍ കഴിഞ്ഞു. മല്ലിപ്പൂ ചൂടി എല്ലായ്പ്പോഴും സാരി ചുറ്റി നടക്കുന്ന കഥാപാത്രമായിരുന്നു എന്റേത്. ബെംഗളൂരുപോലൊരു മെട്രോ നഗരത്തില്‍ വളര്‍ന്ന എന്നെ സംബന്ധിച്ച് എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

ഹേ റാമിന് ശേഷം ഞാന്‍ രണ്ടു സിനിമകളില്‍ കൂടി വേഷമിട്ടു. അങ്ങനെയിരിക്കെയാണ് എനിക്ക് മലയാളത്തിലേക്ക് ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാവേഷം. എനിക്ക് നിരസിക്കാന്‍ തോന്നിയില്ല. രാവണപ്രഭുവിന്റെ സെറ്റിലെത്തിയപ്പോള്‍ ആദ്യം അഭിനയിച്ചത് പൊട്ടുകുത്തെടീ പുടവചുറ്റടി എന്ന പാട്ടിലായിരുന്നു. അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി. ത്രീ ഫോര്‍ത്തും തൊപ്പിയുമായിരുന്നു എന്റെ വേഷം. ഞാന്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി അഭിനയിച്ച ചിത്രമായിരുന്നു അത്.

മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമ പിന്നീട് ഞാന്‍ ചെയ്തു. അതിനുശേഷം കുറച്ച് സിനിമകളില്‍ വേഷമിട്ട ഞാന്‍ അഭിനയരംഗത്ത് നിന്ന് മാറി നിന്നു. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഞാന്‍ അങ്ങനെ ചെയ്തത്. ഞാന്‍ നേരത്തേ പറഞ്ഞ പോലെ അഭിനയം നല്‍കിയ പ്രശസ്തി എന്നെ സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നുവെന്നും വസുന്ധര പറയുന്നു.

Top