വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; റിപ്പോർട്ട് വന്ന ഉടൻ നടപടി എടുക്കുമെന്ന് മുഹമ്മദ് റിയാസ്

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ റിപ്പോർട്ട് വന്ന ഉടൻ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അധികം വൈകാതെ റിപ്പോർട്ട് വരുമെന്നും അതിന് ശേഷം പരിശോധിച്ച് മറുപടി പറയുമെന്നും മന്ത്രി വ്യക്തമാക്കി. അതിനുമുമ്പായി താൻ മറുപടി പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംവിധാനങ്ങളിൽ ടെക്‌നിക്കൽ കാര്യങ്ങൾ അടക്കം പരിശോധിക്കണം എന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം സംവിധാനങ്ങൾ നാട്ടിൽ വേണമല്ലോ. അവിടെ തന്നെ സംവിധാനം വേണമെന്നു പറയുന്നുണ്ട്. കാര്യങ്ങൾ നല്ല നിലയിൽ നടത്താൻ കഴിയുന്ന, ടെക്‌നിക്കൽ വശം എല്ലാം പരിശോധിച്ച് നിലവിലുള്ളതിന് പുറമെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മാർച്ച് ഒൻപത് ശനിയാഴ്ച്ച വർക്കല പാപനാശം ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരി തകർന്ന് 15 വിനോദ സഞ്ചാരികൾ കടലിൽ വീണിരുന്നു. ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്ന് ജനങ്ങൾ പറഞ്ഞിരുന്നു. വലിയ തിരമാലകൾ രൂപം കൊള്ളുന്ന ഇടമായതിനാൽ വളരെ സൂക്ഷിച്ചു മാത്രമേ കയറാവു എന്ന മുന്നറിയിപ്പ് പ്രദേശവാസികൾ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഫ്ലോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചത്.

Top