വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് ഉടന്‍ യുക്രൈന്‍ വിടാന്‍ നിര്‍ദേശം നല്‍കി

വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് ഉടന്‍ യുക്രൈന്‍ വിടാന്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ചയ്ക്കകം റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണിത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തര വിഭാഗം ഒഴികെയുള്ള ജീവനക്കാരോടും 48 മണിക്കൂറിനകം രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു.

അമേരിക്കയ്ക്ക് പുറമേ ഇംഗ്ലണ്ട്, ജര്‍മനി, ആസ്‌ത്രേലിയ, ഇറ്റലി, ഇസ്രായേല്‍, നെതര്‍ലാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വീഡന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവിവിലേക്ക് മാറ്റി.

യുക്രൈന്റെ അതിര്‍ത്തിയില്‍ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് വിശദീകരണം. അധിനിവേശ മുന്നറിയിപ്പുകള്‍ പരിഭ്രാന്തി ഉളവാക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു.

ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊര്‍ജിതമായി. ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവര്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ഫോണ്‍ സംഭാഷണം നടത്തി.

 

Top