വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസ്; കസ്റ്റഡിയിലായിരിക്കെ യുവാവ് മരിച്ചു

dead-body

വരാപ്പുഴ: വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവ് ആശുപത്രിയില്‍ മരിച്ചു. ശ്രീജിത് എന്ന യുവാവാണ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ ദിവസമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

രാവിലെ മനുഷ്യാവകാശ കമ്മിഷന്‍ അംഗം ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. കസ്റ്റഡിയില്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി ബന്ധുക്കളും ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്. മരണം സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജി അന്വേഷിക്കും. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടില്‍ വാസുദേവന്‍ (54) ആണ് വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top