വരാപ്പുഴ കസ്റ്റഡി മരണം; സി.പി.ഐ(എം) പ്രതിരോധത്തിൽ, നിർണ്ണായക മൊഴി പുറത്ത്

Sreejith-

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ ശരത് പറഞ്ഞു. അക്രമം നടക്കുമ്പോള്‍ പരമേശ്വരന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മൊഴിമാറ്റിയത് സി പി എം ഏരിയകമ്മിറ്റി അംഗം കൂട്ടികൊണ്ടുപോയതിന് ശേഷമെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടുകയറി ആക്രമണം നടത്തിയ കേസില്‍ നിര്‍ണായക സാക്ഷിയായി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത് സി.പി.എം ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിയായിരുന്നു. എന്നാല്‍, പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരമേശ്വരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അക്രമിസംഘം വാസുദേവനെ മര്‍ദ്ദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും വീടാക്രമിച്ച് വാസുദേവനെ മര്‍ദ്ദിക്കുന്ന സമയം ദിവസം താന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് പരമേശ്വരന്റെ വെളിപ്പെടുത്തല്‍. വാസുദേവനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഷേണായ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്തും സജിത്തും ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞതായി പരമേശ്വരന്‍ പറയുന്ന രീതിയിലാണ് പൊലീസ് സാക്ഷിമൊഴി ചമച്ചിട്ടുള്ളത്.

Top