വനിതാ ഗുപ്തയുടെ അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ നിയമനം; സെനറ്റിന്റെ അംഗീകാരം

വാഷിങ്ടന്‍ : ഇന്ത്യന്‍ അമേരിക്കന്‍ വംശജയും അറ്റോര്‍ണിയുമായ വനിതാ ഗുപ്തയെ അസോസിയേറ്റ് അറ്റോര്‍ണി ജനറലായി സെനറ്റ് അംഗീകരിച്ചു. ഏപ്രില്‍ 21നാണ് ഇതുസംബന്ധിച്ചു സെനറ്റില്‍ വോട്ടെടുപ്പ് നടന്നത്. ബൈഡന്റെ നോമിനിയായ വനിതാ ഗുപ്തക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 49 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 51 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

ഇരുകക്ഷികളുമായും സെനറ്റര്‍മാരുടെ സംഖ്യ 50 ആണെന്നറിഞ്ഞിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍ ലിസ മര്‍ക്കോസ്‌ക്കി വനിത ഗുപ്തക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ട് ഒഴിവാക്കി. സെനറ്റില്‍ 50-50 വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കമലാ ഹാരിസിന്റെ വോട്ട് വിജയിക്കാന്‍ ആവശ്യമായിരുന്നു. 2021 ജനുവരി 7നായിരുന്നു ബൈഡന്‍ ഇവരെ ഈ സ്ഥാനത്തേക്കു നിര്‍ദേശിച്ചത്.

ഒബാമയുടെ ഭരണത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിന്റെ അധ്യക്ഷയായി വനിതാ ഗുപ്ത പ്രവര്‍ത്തിച്ചിരുന്നു. വനിതാ ഗുപ്തയുടെ പല തീരുമാനങ്ങളും വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അപ്രീതി സമ്പാദിക്കുന്നതിനിടയാക്കി. 1974 നവംബര്‍ 15ന് ഫിലഡല്‍ഫിയയിലായിരുന്നു ജനനം. യെയില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും, ശേഷം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമബിരുദവും നേടി.

Top