വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്;പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

ണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ പ്രതി അര്‍ജുന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ മാസം ആറിനാണ് വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയ അര്‍ജുന്റെ ബന്ധുവായ പാല്‍രാജ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇയാളുടെ പേരില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ പാല്‍രാജും പൊലീസിന് പരാതി നല്‍കി. വണ്ടിപ്പെരിയാര്‍ പൊലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്.ഇതിനിടെ കുട്ടിയുടെ പിതാവ് പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ അര്‍ജുന്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസെടുത്തിരുന്നു. ഇത് വണ്ടിപ്പെരിയാര്‍ കേസ് അട്ടിമറിക്കാനാണ് എന്നായിരുന്നു പരാതി.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ 6 വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.

Top