വന്ദേഭാരതിന് പിന്നാലെ മിനി വന്ദേഭാരതും; ജൂലൈ ഏഴിന് മോദി ഉദ്ഘാടനം ചെയ്യും

ദില്ലി: വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിന്‍ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സര്‍വീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു നഗരങ്ങള്‍ക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും സര്‍വീസ്.

16 കോച്ചുകള്‍ക്ക് പകരം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരതിനുണ്ടാകുക. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന ആദ്യത്തെ മിനി വന്ദേഭാരതാണിതെന്ന പ്രത്യേകതയമുണ്ട്. യാത്രാ നിരക്കും സ്റ്റേഷനുകളും പിന്നീട് അറിയിക്കുമെന്നും റെയില്‍വേ അറിയിച്ചു. 302 കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കിടയിലുമുള്ള ദൂരം. നാല് മണിക്കൂറിനുള്ളില്‍ ഓടിയെത്തുമെന്നും റെയില്‍വേ അറിയിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗപരിധി. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 27ന് അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23ആയി ഉയരും.

Top