വന്ദേ ഭാരത് പാലക്കാട് സ്റ്റേഷനിൽ; ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്ത് സ്വീകരണം

പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. അതേസമയം, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

അതേസമയം, വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങാനുള്ള അതിവേഗ ഒരുക്കങ്ങൾ തുടരുകയാണ്. റെയിൽവെ ദക്ഷിണ റെയിൽവേ മാനേജർ ആർ.എൻ.സിംഗ് തിരുവനന്തപുരത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രത്യേക ട്രെയിനിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ട്രാക്ക് പരിശോധനയും നടത്തി. സമയക്രവും സ്റ്റോപ്പുകളും റെയിൽവേ മന്ത്രാലയം നോട്ടിഫിക്കഷൻ പുറത്തിറക്കിയതിന്ശേഷം മാത്രമാകും അന്തിമ വ്യക്തതയിലേക്കെത്തൂ.

വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകൾ ആയിരിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത്, കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാകും നിർത്തിയിടുക.

Top