പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് പൊലീസ് മൈക്ക് നല്‍കിയതിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ശബരിമല സന്നിധാനത്തു പ്രതിഷേധം അക്രമാസക്തമായപ്പോള്‍, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയായികള്‍ക്കു നിര്‍ദേശം നല്‍കണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ആര്‍എസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന നിയമസഭയിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബി.ജെ.പി ആര്‍എസ്എസ് നേതാക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

Top