വള്ളികുന്നം അഭിമന്യു വധക്കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ദത്ത് ഉള്‍പ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിലാണ് പൊലീസ്.

കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വള്ളികുന്നം കൊലപാതകത്തില്‍ പ്രതികളായ അഞ്ചു പേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം. പ്രതികളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി നിര്‍ണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള പൊലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

 

Top