ജീവിച്ചിരുന്നപ്പോള്‍ അവഗണിച്ചു ;ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണവുമായി വാജ്‌പേയിയുടെ അനന്തരവള്‍

മധ്യപ്രദേശ് : ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണവുമായി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല രംഗത്ത്. ജീവിച്ചിരുന്നപ്പോള്‍ വാജ്‌പേയിയെ അവഗണിച്ച ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നാണ് കരുണയുടെ ആരോപണം.

‘കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പി ഒരിക്കല്‍ പോലും വാജ്‌പേയിയുടെ പേര് ഉച്ചരിച്ചിട്ടില്ല. മോദി വാജ്‌പേയിയുടെ പേര് പറഞ്ഞത് സ്വാതന്ത്യ ദിനത്തിലാണ്’ കരുണ കുറ്റപ്പെടുത്തി.

വാജ്‌പേയിയുടെ വിലാപയാത്രയില്‍ മോദിയും അമിത് ഷായുമൊക്കെ അഞ്ച് കിലോമീറ്റര്‍ നടന്നു. അതിന് പകരം അദ്ദേഹത്തിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് രണ്ടടി നടക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് ഇവരുടെയെല്ലാം യഥാര്‍ഥ മുഖമെന്തെന്ന് മനസ്സിലാകും. വോട്ടിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും കരുണ ശുക്ല ആഞ്ഞടിച്ചു.

ലോക്‌സഭാ എംപിയായിരുന്ന കരുണ ശുക്ല 2014ല്‍ ബി.ജെ.പി വിട്ടു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണ് കരുണ. നേരത്തെ വാജ്‌പേയിയുടെ മറ്റൊരു അനന്തരവള്‍ കാന്തി മിശ്രയും അദ്ദേഹത്തിന്റെ ഓര്‍മകളുമായി രംഗത്ത് വന്നിരുന്നു. അദ്ദേഹം ജീവിച്ചിരുന്നത് അദ്ദേഹത്തിന് വേണ്ടിയോ ഞങ്ങള്‍ക്കു വേണ്ടിയോ ആയിരുന്നില്ല മറിച്ച് രാജ്യത്തിന് വേണ്ടിയായിരുന്നു എന്നാണ് കാന്തി പറഞ്ഞത്.

Top